മെൽബൺ : സംസ്‌ഥാനത്തെ 500 ഓളം പൊതുവിദ്യാലയ സ്‌ഥാപനങ്ങൾ പഠനം ബഹിഷ്കരിച്ച് പതിനായിരക്കണക്കിന് അധ്യാപകർ തെരുവിലിറങ്ങി സമരം ചെയ്തതിനെതുടർന്ന് ഇന്ന് മിക്ക സ്‌കൂളുകളുടേയും പ്രവർത്തനം നിലച്ചു. സമരത്തിൽ പങ്കെടുത്ത അധ്യാപകർ മെൽബണിൽ മെഗാ റാലി സംഘടിപ്പിച്ചു.
13 വർഷത്തിനിടയിൽ സംസ്‌ഥാനത്തെ ഏറ്റവും വലിയ അധ്യാപക സമരരീതിയാണിതെന്നും, 15000 ലധികം അധ്യാപകർ സമരത്തിൽ നേരിട്ട് പങ്കെടുത്തതെന്നും ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ യൂണിയൻ അവകാശപ്പെട്ടു. മെച്ചപ്പെട്ട വേതന വ്യവസ്‌ഥകളും, ജോലി സുരക്ഷിതത്വവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം.
മികച്ച വേതനം നൽകുന്ന മറ്റു സംസ്‌ഥാനങ്ങളിലേക്ക് അധ്യാപകർ പാലായനം ചെയ്യുന്നതിനാൽ സംസ്‌ഥാനത്ത് ജോലിഭാരവും ഓരോ ക്ലാസ്സ് മുറിയിലും തങ്ങൾ അനുഭവിക്കുകയാണെന്നും, സമീപകാലത്തായി അനിയന്ത്രിതമായി വർധിക്കുന്ന ജീവിതച്ചിലവിലും, മറ്റ് നിത്യനിദാന ചെലവുകളിലും നട്ടംതിരിയുന്ന അധ്യാപകസമൂഹത്തിന്റെ ആവശ്യങ്ങൾക്ക് നേരെ സർക്കാർ നിരന്തരമായി കണ്ണടക്കുകയാണെന്നും യൂണിയൻ കുറ്റപ്പെടുത്തി.






