അഡ്ലൈഡ് : പീറ്റർ മാലിനോസ്‌കാസ് രണ്ടാം തവണയും വിജയിച്ചതോടെ ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ച് ഭരണത്തിലേറി.
പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹൺ ബറോസ വാലിയിലെ ഷുബെർട്ടിന്റെ സീറ്റ് നിലനിർത്തിയെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 24 സീറ്റും കടന്ന് ഭരണകക്ഷിയായ ലേബർ പാർട്ടി 32 സീറ്റുകൾ കരസ്‌ഥമാക്കി.
അതേസമയം സുരക്ഷിതമായ ലിബറൽ സീറ്റുകളായി കണക്കാക്കപ്പെട്ടിരുന്ന നിരവധി സീറ്റുകളിൽ വൺ നേഷൻ സ്ഥാനാർത്ഥികൾ കൂടുതൽ പ്രാഥമിക വോട്ടുകൾ നേടിയതോടെ മുഖ്യ പ്രതിപക്ഷമായിരുന്ന ലിബറൽ പാർട്ടിക്ക് സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കംപോലും കടക്കാൻ സാധിച്ചില്ല.
സംസ്‌ഥാനത്ത് വൻ വിജയം സമ്മാനിച്ച ജനങ്ങൾക്ക് ലേബർ പാർട്ടി നേതാവ് പീറ്റർ മാലിനോസ്കാസ് നന്ദിപറഞ്ഞു.കൂടുതൽ ജനക്ഷേമപരമായ പ്രവർത്തനങ്ങൾ നടത്തുവാൻ ജനങ്ങൾ നൽകിയ അവസരത്തെ നന്ദിയോടെ സ്മരിക്കുമെന്നും അദ്ദേഹം അറിയിച്ചു.





